വൈരജാതൻ തെയ്യം.



Stories of Kerala Temple
വൈരജാതൻ തെയ്യം.

ഉത്തരമലബാറിലെ തെയ്യങ്ങളിൽ ഏറ്റവും രൗദ്രഭാവമുള്ളതും അതിവേഗത്തിലുള്ള ചലനങ്ങളുള്ളതുമായ ഒരു ശൈവമൂർത്തിയാണ് വൈരജാതൻ തെയ്യം. 'വമ്പരിൽ മുമ്പനാം തമ്പുരാൻ' എന്നാണ് ഈ ദേവൻ തോറ്റം പാട്ടുകളിൽ അറിയപ്പെടുന്നത്. ശിവന്റെ കോപത്തിൽ നിന്നും ജനിച്ച ഒരു ഉഗ്രമൂർത്തിയുടെ കഥയാണിത്.


ഭഗവാൻ ശിവന്റെ വൈരത്തിൽ (കോപം) നിന്നും ജനിച്ച് ദക്ഷനെ വധിക്കാനായി നിയോഗിക്കപ്പെട്ട പരമേശ്വരന്റെ അംശാവതാരമാണ് വൈരജാതനായി കോലസ്വരൂപത്തിൽ കെട്ടിയാടിക്കുന്നത്‌.


ഭഗവാൻ ശിവന്റെ വാക്കു ധിക്കരിച്ച് ദക്ഷയാഗത്തിനു പോയ സതീദേവിയെ സ്വന്തം പിതാവായ ദക്ഷൻ അപമാനിക്കുന്നു. അപമാനഭാരത്താൽ സതീദേവി യാഗാഗ്നിയിൽ ചാടി ആത്‌മാഹൂതി ചെയ്യുന്നു. ഇതറിഞ്ഞ ഭഗവാൻ തന്റെ കോപവും, പ്രതികാരചിന്തയും കൊണ്ട്‌ സ്വന്തം ജട പറിച്ചെറിഞ്ഞപ്പോൾ അതിൽ നിന്നും ജന്മ്മെടുത്തതാണ്‌ ഈ ദേവൻ.


പരമശിവന്റെ ജടയിൽ നിന്നുയിർ കൊണ്ട വീരഭദ്രൻ തന്നെയാണ് വൈരജാതൻ ഈശ്വരനായും കെട്ടിയാടുന്നത്. 
ഭഗവാന്റെ കോപത്തിന്റെ മൂർത്തീഭാവമാണ്‌ വീരഭദ്രസ്വാമി. 
തന്റെ അവതാരോദ്യേശം അറിഞ്ഞ വീരഭദ്രൻ ദക്ഷയാഗം നടക്കുന്ന യാഗശാലയിലേക്ക്‌ പോവുകയും കണ്ണിൽ കണ്ടവരെയെല്ലാം കൊന്നൊടുക്കുകയും ചെയ്യുന്നു.
ദക്ഷനെ വധിച്ച്‌ തന്റെ അവതാര ലക്ഷ്യം പൂർത്തിയാക്കിയ വീരഭദ്രനെ ഭഗവാൻ ഭൂമിയിലേക്കയക്കുന്നു.

 

ഭൂമിയിൽ ദേവൻ പടനായകരായ ക്ഷേത്രപാലകനോടും വേട്ടയ്‌ക്കൊരു മകനോടും ശാസ്താവിനോടും കേരളവർമ്മയോടും , ചേർന്ന്‌ അള്ളടദേശം പിടിച്ചടക്കാൻ പുറപ്പെടുന്നു.  ബാലുശ്ശേരിയിൽ നിന്നും പുറപ്പെട്ട വേട്ടയ്‌ക്കൊരുമകനും കുറുമ്പ്രനാട്ടിൽ നിന്നും പുറപ്പെട്ട വൈരജാതനും കൂടി ക്ഷേത്രപാലകനോടൊപ്പം പട്ടത്തെരുവിൽ ഒത്തുകൂടി എന്നും പിന്നീട് ഇവർ ഒരുമിച്ച് പടയ്‌ക്ക്‌ കോപ്പുകൂട്ടിയെന്നും തോറ്റത്തിൽ വിവരിക്കുന്നുണ്ട്‌.
തുടർന്ന് അവർ അള്ളടത്തേക്ക്‌ പട നയിക്കുന്നു. 


യുദ്ധം നടന്നു കൊണ്ടിരിക്കുന്ന സമയത്ത് പൂന്തോടത്ത് മണിയാണിയെ കാണുകയും മണിയാണി കമ്പിക്കാത്ത്‌  തറവാട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു ചെറുവത്തൂർ കമ്പിക്കാനം എന്ന സ്ഥലത്ത്‌ തന്റെ സാന്നിദ്ധ്യം അറിയിച്ച ദേവനെ അവർ അതിഥിയായി സ്വീകരിച്ചു. ആദിത്യമര്യാദയിൽ സംപ്രീതനായ ദേവൻ അവരെ അനുഗ്രഹിക്കുകയും ആശീർവദിക്കുകയും ചെയ്തു.   വീട്ടിൽ എത്തിയ പൂന്തോടത്ത് മണിയാണിയുടെ കൂടെയും ഈശ്വരൻ വന്നു കുന്നുമ്പ്രം മാടത്തിൻ കീഴിൽ വസിക്കുകയും ചെയ്തു. ഈശ്വരൻക്കാലത്ത് ഇവിടെ മൂവാണ്ട്കളിയാട്ടം നടത്തുകയും വൈരജാതൻ ഈശ്വരനെ കേട്ടിയാടിക്കുകയും ചെയ്തു. തുടർന്നുള്ള സാഹസിക യാത്രയിൽ പല സ്ഥലങ്ങളിലും ഭഗവാൻ തന്റെ സാന്നിദ്ധ്യം അറിയിച്ചു.


കോലത്തിരിക്കു വേണ്ടി അള്ളടം നാട്‌ കീഴടക്കാൻ പടനയിച്ചു വന്ന ഐവർ കൂറ്റിൽ പരദേവതമാരിൽ ഒരാളാണു വൈരജാതൻ.
ക്ഷേത്രപാലകൻ,ശാസ്താവ്‌,വേട്ടക്കൊരു മകൻ,വൈരജാതൻ,കേരളവർമ്മ എന്നിവരെ ചേർത്താണു ഐവർ കൂറ്റിൽ എന്നു പറയുന്നത്‌.


വടക്കോട്ട്‌ യാത്ര തിരിച്ച ഈ ദൈവങ്ങളിൽ വേട്ടക്കൊരു മകൻ നീലേശ്വരം കോട്ടത്തും ക്ഷേത്രപാലൻ മഡിയൻ കൂലോത്തും ശാസ്താവ്‌ കീഴൂരിലും സ്ഥാനമുറപ്പിച്ചു. 
കീഴൂരിലെത്തിയ വൈരജാതൻ തിരിഞ്ഞ്‌ തെക്കോട്ട്‌ പുറപ്പെട്ടു. 


കേരളഭൂമിയിൽ എള്ളുവിത്ത്‌ എണ്ണായിരപ്പൊതി സ്ഥലം ഉൾക്കൊള്ളുന്ന ചെറുവത്തൂർ നായർ തറയിൽ വൈരജാതനീശ്വരൻ കൊതിച്ചു വന്നു കുടികൊണ്ട ദേവാലയമാണു ചെറുവത്തൂർ വീരഭദ്ര ക്ഷേത്രം.


ഒരു പടനായരുടെ വേഷത്തിൽ കമ്പിക്കാത്തിടം നായർ തറവാട്ടിൽ വന്നുചേർന്ന വീരഭദ്രൻ/വൈരജാതൻ അതിശയങ്ങൾ കാട്ടി ആരാധന നേടി.
തുടർന്ന് ത്രിക്കരിപ്പൂർ മാടത്തിൻ കീഴിലും പറമ്പത്തറയിലും പിലാത്തറയിലും ചെറുതാഴം മാടത്തിന്കീൂഴിൽ ദേവൻ എഴുന്നള്ളി ആരാധന നേടി.




വമ്പരിൽ മുമ്പനാണ് വൈരജാതൻ


ശക്തിയുടെ പ്രതീകമാണ് ഈ ദേവൻ.


ദക്ഷൻ്റെ യാഗഭൂമിയിൽ വീരഭദ്രസ്വമി കാട്ടിയ ശൗര്യവും പരാക്രമവും അനുസ്മരിപ്പിക്കുന്നതാണ് വൈരജാതൻ്റെ തട്ടും വെള്ളാട്ടം.


യാഗ ഭൂമിയിൽ സർവ്വരേയും കൊന്നൊടുക്കുന്നത് അനുസ്മരിച്ചാണ് തെയ്യവും കണ്ണിൽ കാണുന്നവരെയെല്ലാം തട്ടുന്നത്. 
അള്ളടസ്വരൂപത്തിൽ ക്ഷേത്രപാലകനോളം തന്നെ ആരാധിക്കപ്പെടുന്ന ദേവനാണ് വൈരജാതനും.

ദക്ഷയാഗശാലയിൽ ജട പറിച്ചുറഞ്ഞാടിയ പരമേശ്വരന്റെ കോപത്തിൽ നിന്നുണ്ടായ രൗദ്രരൂപികൾ തന്നെയാണ് രക്തജാതൻ, ആർത്താണ്ഡൻ, വീരഭദ്രൻ എന്നീ തെയ്യക്കൊലങ്ങളായും കെട്ടിയാടിക്കുന്നത്.

 

അള്ളടം നാട്ടിലെ ദുഷ്പ്രഭുക്കളെ നശിപ്പിക്കാൻ ക്ഷേത്രപാലകനോടൊപ്പം വൈരജാതനും പടക്കിറങ്ങി.
പടക്കുശേഷം, വൈരജാതൻ ചെറുവത്തൂരിലെ കമ്പിക്കാനിടത്തിലാണ് ആദ്യം വസിച്ചതു.
അത്യുത്തരകേരളത്തിൽ വൈരജാതന്റെ തിറ കെട്ടിയാടാറുണ്ട്.
രക്തജാതൻ പൂക്കുന്നത്ത് വൈരജാതൻ എന്നി തെയ്യങ്ങളും വൈരജാതന്റെ സങ്കല്പത്തിലുള്ളതാണ്.
വണ്ണാൻ, മാവില്ലൻ തുടങ്ങിയവർ കെട്ടിയാടുന്ന തെയ്യം.

 

പ്രധാന സവിശേഷതകൾ

  • തട്ടും വെള്ളാട്ടം / തട്ടും തെയ്യം: ഈ തെയ്യത്തിന്റെ വെള്ളാട്ടം വളരെ പ്രസിദ്ധമാണ്. ദക്ഷയാഗ ഭൂമിയിൽ എല്ലാവരെയും ആക്രമിച്ചതിന്റെ ഓർമ്മയ്ക്കായി, കയ്യിലുള്ള പരിചകൊണ്ട് ചുറ്റും നിൽക്കുന്ന കാണികളെ തെയ്യം തട്ടാൻ (അടിക്കാൻ) ശ്രമിക്കും. തട്ടുകിട്ടാതിരിക്കാൻ ആളുകൾ ചിതറിയോടുന്നത് ഉത്സവപ്പറമ്പിലെ വലിയൊരു കാഴ്ചയാണ്. ഈ പരിച കൊണ്ടുള്ള ഇടി കിട്ടിയാൽ അടുത്ത കളിയാട്ടത്തിന് മുൻപ് മരണം സംഭവിക്കും എന്നൊരു വിശ്വാസം പണ്ടുകാലത്ത് ഉണ്ടായിരുന്നു. അതിനാൽ ഇതിനെ 'തട്ടും വെള്ളാട്ടം' അല്ലെങ്കിൽ 'തട്ടും തെയ്യം' എന്ന് വിളിക്കുന്നു.

  • വേഷവിധാനങ്ങൾ: വമ്പനായ ഒരു പോരാളിയുടെ ഗാംഭീര്യം ഈ വേഷത്തിലുണ്ട്. മുഖത്ത് രൗദ്രഭാവം സ്ഫുരിക്കുന്ന മുഖത്തെഴുത്തും, തലയിൽ വലിയ പൊതച്ച മുടിയുമാണ് ഈ തെയ്യത്തിനുള്ളത്. കയ്യിൽ വലിയ വാളും വട്ടപ്പലിശയും (വട്ടത്തിലുള്ള പരിച) ഉണ്ടാകും.

 



WhatsAppShare
Share
Top