Stories of Kerala Temple
കുണ്ടോറ ചാമുണ്ഡി തെയ്യം.
ഉത്തരമലബാറിലെ കാവുകളിൽ കെട്ടിയാടുന്ന അത്യുഗ്രരൂപിണിയായ ഒരു ദേവതയാണ് കുണ്ടോറ ചാമുണ്ഡി തെയ്യം. കുണ്ടാടി ചാമുണ്ഡി, കുണ്ടൂർ ചാമുണ്ഡി എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടുന്നു. ദാരികാസുരനെ വധിച്ച കാളിയുടെ അതിഭയങ്കരമായ രൗദ്രഭാവമാണ് ഈ തെയ്യത്തിനുള്ളത്.
ഐതിഹ്യം
പരമശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും കനലെരികപ്പൊടികിളര പൊടിച്ചുണ്ടായ കാളി ആണ് കുണ്ടോറ ചാമുണ്ഡി.
ദാരികവധത്തിനു ശേഷം ദേഹശുദ്ധി വരുത്താൻ കാവേരി മല കരിങ്കതീർത്ഥത്തിൽ എത്തിയ ദേവി അവിടെ കുളികഴിഞ്ഞു നിത്യകർമങ്ങൾ നടത്തുകയായിരുന്ന കുണ്ടോറ തന്ത്രിയെയും എട്ടില്ലം തന്ത്രിയെയും കാണുകയും അവരുടെ മന്ത്രത്തിനും തന്ത്രത്തിനും തപ്പും പിഴയും ഉണ്ടാക്കി കൊടുത്തു. കാളി സാന്നിധ്യം മനസ്സിലാക്കിയ കുണ്ടോറ തന്ത്രി മൂന്നേ മുക്കാൽ നാഴിക കൊണ്ടൊരു ചെമ്പു കിടാരം ഉണ്ടാക്കി കാളിയെ അതിൽ ആവഹിച്ചിരുത്തി.
ചെമ്പു പാത്രവുമായി യാത്ര തുടർന്നു.
ഒരു പാലുള്ള വൃക്ഷച്ചുവട്ടിൽ വിശ്രമിച്ച രണ്ടു തന്ത്രിമാർക്കും ദേവി ഇളം കാറ്റ് വീശി നിദ്രയെക്കൊടുത്തു.
ചെമ്പ് കിടാരം പൊട്ടിപ്പിളർന്നു പുറത്തു വന്ന കാളി കുമ്പഴക്കൂലോം നൂറ്റൊന്നാല കന്നുകാലി പൈതങ്ങളെ ഒരു നാവ് കൊണ്ട് ഭക്ഷിച്ചു.
കാളി സാന്നിധ്യം മനസ്സിലാക്കിയ നാടുവഴുന്ന ഉടയവർ ഇത്രകണ്ട് ശക്തിയുള്ളൊരു ദേവിയെങ്കിൽ എന്റെ കന്നുകാലി പൈതങ്ങളെ പണ്ടേപടി നിലനിർത്തി തന്നാൽ കുണ്ടോറപ്പന്റെ വലഭാഗം ഇരിപ്പാൻ പീഠവും പിടിപ്പാൻ ആയുധവും നൽകി കുടിയിരുത്താം എന്ന് പറഞ്ഞു.
ഉടനെ തന്നെ കന്നുകാലി പൈതങ്ങളെ പഴയത് പോലെ നിലവിൽ വന്നു കണ്ടു.
ഉടനെ നാടുവാഴുന്നോർ കുണ്ടോറപ്പന്റെ വലതു ഭാഗം നാലു കഷണം കല്ലും നാലു മരക്കഷണവും കൂട്ടിക്കെട്ടി അധിഷ്ഠാന നിലയാലുറപ്പിച്ചു.
ഇരിപ്പാൻ പീഠവും പിടിപ്പാൻ ആയുധവും നൽകി.
കുണ്ടോറപ്പന്റെ ആറായിരത്തിനും നൂറായിരത്തിനുമധിപധിയാക്കി പെട്ടിയും പ്രമാണവും നാഴിയും താക്കോലും കുണ്ടോറപ്പൻ സമ്മതിച്ചു കൊടുത്തു.
കുണ്ടോറപ്പന്റെ മസ്താനയായി പൂവും നീരും ഏറ്റുവാങ്ങി കുണ്ടോറ ചാമുണ്ഡി എന്ന പേര് കൊണ്ടു.
ഇതുകൊണ്ടും മതിപോരാ എന്നു കരുതി തെക്കോട്ട് യാത്ര തുടർന്നു.
കീഴൂർ ശാസ്താവ് കാളിയെ വഴി തടഞ്ഞു.
കീഴൂർ വടക്കേ പടിപ്പുരയിൽ ഒരു വ്യാഴവട്ടക്കാലം ഒറ്റക്കാലിൽ തപസ്സ് ചെയ്തു.
ഇട്ട പാലം വലിപ്പിച്ചും കെട്ടിയ കോണി എടുപ്പിച്ചും ശാസ്താവിന്റെ പൂജാരിയെ ഭക്ഷിച്ചും ദേവി തന്റെ പ്രഭാവം പ്രകടമാക്കി.
ഇത്രക്ക് ശക്തിയുള്ളൊരു നാട്ടുപര ദേവതയെങ്കിൽ ഒക്കുന്നോരടയാളത്തെ കാട്ടിത്തരണമെന്നു ശാസ്താവ്.
കാഞ്ഞിരോട്ട് പെരുമ്പുഴ ആരിമണൽ പാറ്റിത്തൂറ്റി പതിനാറ് മുളമുള്ള മണൽക്കമ്പ പിരിച്ച് ശാസ്താവിന്റെ തൃപ്പടിമേൽ കൊണ്ടു വെച്ചു കൊടുത്തു ദേവി.
ശാസ്താവിൽ നിന്നും വട്ടം തികഞ്ഞ പുതുപ്പണവും കൂവിത്തെളിഞ്ഞ ശേഷകോഴിയും സമ്മതിച്ചു വാങ്ങി, തുളുനാട് ഉപേക്ഷിച്ച് മലനാട്ടിലേക്ക് വന്നു.
മംഗലാപുരം, തൃക്കണ്യാട്, കുമ്മനകളരി, മന്നംപുറത്തുകാവ്, ചെറുവത്തൂറ്‍മറ്റലായ്, ഉദിനൂർ, തൃക്കരിപ്പൂർ, പയ്യന്നുർ, പരിഞ്ചെല്ലൂർ, തുടങ്ങിയ സ്ഥലങ്ങളിൽ ഈ ദേവത കുടിയിരുന്നു.
നാട്ടിലേക്ക് നാട്ടുപരദേവതയായും വീട്ടിലേക്കു വീട്ടുപരദേവതയായും കുണ്ഡോറച്ചാമുണ്ഡി ആരാധിക്കപ്പെട്ടു.
തൃക്കണ്ണിയാലപ്പനെയും പനയാലപ്പനെയും കണ്ടു വന്ദിച്ചു കുമ്മണാർ കളരി വഴി നീലേശ്വരം തളീലപ്പനെയും മന്നം പുറത്ത് കാവിലമ്മയെയും വണങ്ങി അള്ളട സ്വരൂപത്തിലെ വിവിധ ഭാഗങ്ങളിലും കോലസ്വരൂപത്തിന്റെ വടക്കൻ ഭാഗങ്ങളിലും കുണ്ടോറ ചാമുണ്ഡി ശേഷിപ്പെട്ടു.
തേപ്പും കുറിയും എന്ന മുഖത്തെഴുത്തും ഒലിയുടുപ്പും പുറത്തട്ടും ആണ് ദേവിയുടെ വേഷവിധാനം.
തുളു വേലന്മാർ ആണ് ഈ തെയ്യം കെട്ടുന്നത്.
കാസർകോഡ് ജില്ലയുടെ വടക്ക് കോപ്പാളരും കെട്ടിയാടുന്നു.
പ്രധാന സവിശേഷതകൾ
-
സമുദായം: ഉത്തരമലബാറിൽ വേലൻ സമുദായത്തിൽപ്പെട്ടവരാണ് പ്രധാനമായും ഈ തെയ്യം കെട്ടിയാടുന്നത്. മാവിലൻ സമുദായത്തിൽ നിന്നുള്ളവരുമായി ഇവർക്ക് ചരിത്രപരമായ ബന്ധമുണ്ട്.
-
തോറ്റം പാട്ട്: ഈ തെയ്യത്തിന് മുന്നോടിയായി പാടുന്ന തോറ്റം പാട്ടിൽ (തുളു തോറ്റം) മന്ത്രവാദവുമായി ബന്ധപ്പെട്ട സൂചനകളും ദേവിയുടെ ഉഗ്രരൂപത്തെക്കുറിച്ചുള്ള വർണ്ണനകളും ധാരാളമുണ്ട്.
-
വളരെ ചുരുക്കം കാവുകളിൽ മാത്രം കെട്ടിയാടുന്ന ഈ തെയ്യത്തിന് യുദ്ധദേവതയുടെ പരിവേഷമുള്ളതിനാൽ തികഞ്ഞ രൗദ്രഭാവമുള്ള മുഖത്തെഴുത്തും വേഷവിധാനങ്ങളുമാണ് ഉപയോഗിക്കുന്നത്.