Stories of Kerala Temple
ആലി തെയ്യം.
ഉത്തരമലബാറിലെ, പ്രത്യേകിച്ച് കാസർഗോഡ് മേഖലയിലെ മതസൗഹാർദ്ദത്തിന്റെ ഉജ്ജ്വല പ്രതീകമാണ് ആലി തെയ്യം. ആലി ചാമുണ്ഡി, ആലി ഭൂതം എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടുന്നു. ഹൈന്ദവ ആരാധനാലയങ്ങളിൽ കെട്ടിയാടുന്ന പ്രശസ്തമായ മാപ്പിളത്തെയ്യങ്ങളിൽ ഒന്നാണിത്.
മാപ്പിളത്തെയ്യങ്ങളിൽ ഒന്നാണ് ആലിതെയ്യം.
ഉഗ്രമാന്ത്രികനായിരുന്ന ആലിയെ ഭഗവതി കൊന്നുവെന്നും, അതിനുശേഷം നാട്ടിൽ ദുർന്നിമിത്തങ്ങൾ കണ്ടുതുടങ്ങിയെന്നും, അതേതുടർന്ന മാന്ത്രികനായ ആലിക്ക് കോലം കൽപ്പിച്ച് കെട്ടിയാടിച്ചുവെന്നുമാണ് വിശ്വസിച്ചു വരുന്നത്.
കുമ്പളദേശക്കാർ ഈ തെയ്യത്തെ ആലിഭൂതം എന്നും കെട്ടിയാടുന്ന കാവിനെ അലിഭൂത സ്ഥാനമെന്നും വിളിക്കാറുണ്ട്.
ഐതിഹ്യം
കുമ്പള അരീക്കാടിയിലെ തിയ്യതറവാട്ടുകാരെ വിഷമിപ്പിച്ച മന്ത്രവാദിയായ ആലിയുടെ പ്രേതക്കോലമാണ് ഇത്.
നാടിനെ വിറപ്പിച്ച ദുർമന്ത്രവാദിയുടെ ശല്യം സഹിക്കാൻ വയ്യാതായി.
തീയ്യത്തറവാട്ടിലെ സുന്ദരിയായ കന്യകയെ വലയിൽ വീഴ്ത്താൻ ആലി ശ്രമിച്ചതിനെ തുടർന്ന് തറവാട്ടു കാരണവർ കുലപരദേവതയായ പാടാർകുളങ്ങര ഭഗവതിയെ പ്രാർത്ഥിക്കുകയും പാടാർക്കുളങ്ങര ഭഗവതി ഈ ദൗത്യം പുതിയ ഭഗവതിയെ ഏല്പ്പിക്കുകയും ചെയ്തു.
സുന്ദരിയായി വേഷം മാറിയ പുതിയ ഭഗവതി ആലിയെ പാറക്കുളത്തിൽ ഒന്നിച്ച് കുളിക്കാൻ ക്ഷണിച്ചു, നീരാട്ടിനിടയിൽ ആലിയുടെ അരയിൽ കെട്ടിയ ഉറുക്കും, തണ്ടും സുന്ദരി കൈക്കലാക്കുകയും തൽസ്വരൂപമെടുത്ത് ആലിയെ വകവരുത്തുകയും ചെയ്തു.
ആരിക്കാടിയിലെ ഛത്രംപള്ളത്തു വെച്ച് നടന്ന ഈ സംഭവത്തിനു ശേഷം നാട്ടിൽ ദുർനിമിത്തങ്ങൾ ഏറി വരികയും തുടർന്ന് നടത്തിയ പ്രശ്ന വിധി പ്രകാരം ദൈവക്കരുവായ ആലിക്ക് കെട്ടിക്കോലം കല്പ്പിക്കുകയും ചെയ്തു.
ആലിയെക്കൊന്നത് രക്തചാമുണ്ഡി ആണെന്നൊരു പാഠഭേദവുമുണ്ട്.
വേഷവിശേഷം
മുഖത്ത് കരിതേച്ച്, തലയിൽ സ്വർണ്ണ നിറമുള്ള നീളൻ തൊപ്പിയും കഴുത്തിൽ പൂമാലകളും ചുവന്ന സിൽക്ക് മുണ്ടും ധരിച്ച് കൈയ്യിൽ ചൂരൽ വടിയുമായിട്ടാണ് ആലിത്തെയ്യത്തിന്റെ പുറപ്പാട്

കെട്ടിയാടുന്ന സ്ഥലങ്ങൾ
കുമ്പളയിലെ ആരിക്കാടി പാടാർക്കുളങ്ങര ഭഗവതി സ്ഥാനത്ത് മീനമാസത്തിൽ നടക്കുന്ന തെയ്യാട്ടത്തിൽ ആലിത്തെയ്യം കെട്ടി ആടുന്നു.
കാവിന്റെ ഇടതു ഭാഗത്ത് പ്രത്യേക സ്ഥാനത്തിരുന്നാണ് ഭക്തരെ ആലിത്തെയ്യം അനുഗ്രഹിക്കുക.
തുളു നാട്ടിലെ ചില തീയ്യത്തറവാട്ടുകളിലും ഈ തെയ്യം കെട്ടിയാടാറുണ്ട്.
മറ്റൊരു പുരാവൃത്തം
വലിയൊരു മാന്ത്രികനായ ആലി എന്ന മാപ്പിള മരണാനന്തരം ഒരു തെയ്യമായി മാറി എന്നാണ് പുരാസങ്കല്പം.
കുമ്പള അരിക്കടിയലെ കുന്നിലെ പുര എന്ന നായർ തറവാട്ടിലെ സ്ത്രീയെ വശത്താക്കാൻ ശ്രമിച്ചപ്പോൾ അവൾ കുത്തു വിളക്കന്റെ കോലുകൊണ്ടു നെഞ്ചിൽ കുത്തിയാണ് അന്ത്യമുണ്ടായതെന്നാണ് മറ്റൊരു പുരാവൃത്തം.
ആലിയെ ആലിച്ചാമുണ്ഡിയായും നായർ സ്ത്രീയെ മന്ത്രമൂർത്തി ഭഗവതിയായും കൊണ്ടാടുവാൻ തീരുമാനിച്ചത്രേ.
തുളുനാട്ടിൽ ആലി തെയ്യത്തെ ഒരു ഭൂതമായിട്ടാണ് സങ്കല്പിച്ചു പോരുന്നത്.
മതങ്ങൾക്കപ്പുറം മനുഷ്യർ ഒന്നാണെന്ന് വിളിച്ചുപറയുന്ന ഉത്തരമലബാറിലെ അപൂർവ്വമായൊരു മാപ്പിളത്തെയ്യം. ആലി ചാമുണ്ഡിയുടെ ഐതിഹ്യവും രസകരമായ വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ പുതിയ ലേഖനം വായിക്കുക. #share